ന്യൂഡൽഹി: കേരളം, തമിഴ്നാട്, പുതുച്ചേരി, പശ്ചിമ ബംഗാൾ, ആസാം നിയമസഭാ തെരഞ്ഞെടുപ്പുകൾക്കു തൊട്ടു മുന്പായി അവസാനിക്കുന്ന ബജറ്റ് സമ്മേളനം രാഷ്ട്രീയകാരണങ്ങളാലും വിവാദ ബില്ലുകളാലും പ്രക്ഷുബ്ധമാകും. തുടക്കത്തിലെ ബഹളത്തിനു ശേഷം തടസമില്ലാതെ പ്രവർത്തിച്ച ശൈത്യകാല സമ്മേളനത്തിൽനിന്നു വ്യത്യസ്തമാകും അടുത്ത സമ്മേളനം.
ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്താനുള്ള ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലാകും സമ്മേളനത്തെ ശ്രദ്ധേയമാക്കുക. 39 എംപിമാരുടെ സംയുക്ത പാർലമെന്ററി സമിതിയുടെ (ജെപിസി) പരിശോധനയിലുള്ള ഭരണഘടനാ ഭേദഗതി ബില്ലുകൾ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിന്റെ അവസാന ആഴ്ചയിൽ പാർലമെന്റിൽ കൊണ്ടുവരാനാണു കേന്ദ്രനീക്കം. ബില്ലിനെ കോണ്ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷം ശക്തമായി എതിർക്കും.
ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിവിധ റെഗുലേറ്ററി ഏജൻസികളെ സംയോജിപ്പിക്കാനെന്ന പേരിലുള്ള വികസിത് ഭാരത് ശിക്ഷാ അധിഷ്സ്താൻ ബിൽ 2025, ഓഹരി വിപണികളെ നിയന്ത്രിക്കുന്ന മൂന്നു നിയമങ്ങൾക്കു പകരമായുള്ള സെക്യൂരിറ്റീസ് മാർക്കറ്റ്സ് കോഡ് ബിൽ 2025, കേർപറേറ്റ് കന്പനികൾക്കായുള്ള ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്റ്റ്സി കോഡ് (ഐബിസി) ഭേദഗതി ബിൽ 2025 തുടങ്ങിയ സുപ്രധാന ബില്ലുകൾ ബജറ്റ് സമ്മേളനത്തിൽ പാസാക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നുണ്ട്.